കുടുംബശ്രീ അംഗങ്ങളുടെ ബാങ്ക് നിക്ഷേപം 9369 കോടി

തിരുവനന്തപുരം
: ഏഷ്യയിൽ ആഴ്‌ച സമ്പാദ്യത്തിലൂടെ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സ്‌ത്രീകൂട്ടായ്‌മയായി കുടുംബശ്രീ. വീട്ടുമുറ്റത്തെ ബാങ്ക് എന്നറിയപ്പെടുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ ബാങ്കുകളിലുള്ളത് 9,369 കോടി രൂപയുടെ നിക്ഷേപം. സാധാരണക്കാരായ സ്‌ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാനുമായി 1998 മുതൽ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് അയൽക്കൂട്ടതലത്തിൽ സമ്പാദ്യരൂപീകരണം.
ആഴ്‌ചതോറും ഒരംഗം കുറഞ്ഞത് പത്തു രൂപ നിക്ഷേപിക്കണം എന്നായിരുന്നു തുടക്കത്തിലെ വ്യവസ്ഥ. അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലുമുണ്ടായ വർധനയാണ് സമ്പാദ്യം ശതകോടികളിലെത്തിച്ചത്. കുടുംബശ്രീ മിഷൻ 2024–--25 സാമ്പത്തിക വർഷം നടത്തിയ സസ്റ്റെയിനബിൾ ത്രിഫ്റ്റ് ആൻഡ് ക്രെഡിറ്റ് ക്യാമ്പയ്‌ൻ മുഖേന അയൽക്കൂട്ട അംഗങ്ങളുടെ ശരാശരി ആഴ്‌ച സമ്പാദ്യം ഉയർത്താനായി.
നടപടിക്രമങ്ങളില്ലാതെ കുറഞ്ഞ പലിശനിരക്കിൽ അംഗങ്ങൾക്ക് അയൽക്കൂട്ടങ്ങളിൽനിന്ന് വായ്‌പയും ലഭിക്കും. ഇതിലൂടെ വട്ടിപ്പലിശക്കാരെ പടിക്കുപുറത്തുനിർത്താനാകുന്നു.
മറ്റംഗങ്ങൾ അനുവദിച്ചാൽ സ്വന്തം നിക്ഷേപത്തെക്കാൾ കൂടുതൽ തുക വായ്‌പ ലഭിക്കും. 28,723.89 കോടി രൂപ ആന്തരിക വായ്‌പയായി നൽകിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകരിൽ നല്ലൊരു വിഭാഗവും അയൽക്കൂട്ടങ്ങളിൽനിന്ന് വായ്‌പയെടുത്ത് സംരംഭം തുടങ്ങി വിജയിച്ചവരാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വീടുനിർമാണം, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കും കുടുംബശ്രീയെ ആശ്രയിക്കുന്നു.
എല്ലാ അംഗങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. 3.07 ലക്ഷം അയൽക്കൂട്ടങ്ങൾ ഇതുവരെ ബാങ്കുമായി ലിങ്ക് ചെയ്‌തു. ഇതുവഴി സ്വന്തമായി ബാങ്കിടപാടുകൾക്കും ഡിജിറ്റൽ പണമിടപാടുകൾക്കുമുള്ള ശേഷിയും കൈവരിച്ചിട്ടുണ്ട്.
0 comments