വിദ്യാർഥികൾ തമ്മിൽ സംഘർഷം; പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്- വീഡിയോ

പ്രതീകാത്മക ചിത്രം
താമരശേരി: കോഴിക്കോട് വിദ്യാർഥകൾ തമ്മിലുള്ള സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്. താമരശേരിയിലെ ട്യൂഷൻ സെന്ററിന് സമീപമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ തലയ്‌ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ഫെയർവെൽ പാർട്ടിയുമായി സംബന്ധിച്ച തർക്കമാണ് സംഘർഘത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി നടന്നിരുന്നു, ഈ അവസരത്തിൽ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എംജെ എച്ച്‌എസ്‌എസില കുട്ടികൾ ഡാൻസ് അവതരിപ്പിച്ചു, എന്നാൽ ഫോൺ തകരാറായതിനെ തുടർന്ന് പാട്ട് പാതി വഴിയിൽ നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. ഈ അവസരത്തിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും കുട്ടികൾ കൂവി വിളിച്ചു. കൂവിയവരോട് ഡാൻസ് കളിച്ച വിദ്യാർഥിനി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റി രംഗം ശാന്തമാക്കി.
എന്നാൽ എം ജെ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നു രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽ സ്കൂളിലെ കുട്ടികളോട് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് താമരശ്ശേരി ട്യൂഷൻ സെന്ററിൽ എത്താൻ ആവശ്യപ്പെട്ടു. അതു പ്രകാരം 15 ൽ അധികം എം ജെ ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾ എത്തിച്ചേരുകയും ഇവരും താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും പരസ്പരം ഏറ്റുമുട്ടി എന്നുമാണ് വിവരം.
സംഘർഷത്തിൽ പരിക്കേറ്റ ഷഹബാസിനെ ആശുപത്രിയിൽ എത്തിക്കാതെ ഏതാനും കൂട്ടുകാർ വീട്ടിൽക്കൊണ്ടു വിടുകയായിരുന്നു. വീട്ടിൽ തളർന്നു കിടന്ന ഷഹബാസിസ് എന്താണ് സംഭവിച്ചത് എന്നറിയാൻ വീട്ടുകാർ മകന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമസംഭവങ്ങളെ കുറിച്ച് അറിഞ്ഞത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ അതിതീവൃ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.
0 comments