കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി യാഥാർഥ്യം മറച്ച് കുപ്രചാരണം


സ്വന്തം ലേഖകൻ
Published on Jul 06, 2025, 12:10 AM | 1 min read
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിന്റെ പേരിൽ പ്രതിപക്ഷ പാർടികൾ അവഹേളിക്കുന്നത് രാജ്യത്തെ മികച്ച ആരോഗ്യസ്ഥാപനങ്ങളിലൊന്നിനെ. ഹൃദയം, കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയിൽ സർക്കാർ മേഖലയിൽ കോട്ടയം എംസിഎച്ച് രാജ്യത്ത് ഒന്നാമതാണ്.
നേതൃത്വം നൽകുന്നത് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറാണ്. "ഹൃദയം വീണ്ടെടുക്കുന്ന ഡോക്ടർ' എന്ന് എല്ലാവരും പ്രശംസിക്കുന്ന ഡോ. ജയകുമാറിനെയും ഹീനമായ ഭാഷയിലാണ് അധിക്ഷേപിച്ചത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത് കോട്ടയം എംസിഎച്ചിൽ ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലാണ്. ആശുപത്രിയിൽ ഇതുവരെ 10 പേർക്കാണ് ഹൃദയം മാറ്റിവച്ചത് . കരൾ മാറ്റിവച്ചത് ഏഴുപേർക്കും. പുറത്ത് 10–-20 ലക്ഷം രൂപ ചെലവുവരുന്നതാണ് ചികിത്സ.
ഇന്ത്യയിൽ ഏറ്റവുമധികം പ്രൈമറി ആൻജിയോപ്ലാസ്‌റ്റി നടക്കുന്ന ഇടമെന്ന പേര് കോട്ടയം എംസിഎച്ച് നേരത്തേ സമ്പാദിച്ചിരുന്നു. കേരളത്തിൽ ഏറ്റവുമധികം ട്രോമ താക്കോൽദ്വാര ശസ്‌ത്രക്രിയകളും നടന്നത് കോട്ടയത്താണ്. കേരളത്തിൽ ആദ്യ പീഡിയാട്രിക് കരൾമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയും കഴിഞ്ഞവർഷം നടത്തി. അപൂർവ ശസ്‌ത്രക്രിയകൾ അനവധി നടന്നു. ഹൃദയത്തിലെ ദ്വാരം അടയ്‌ക്കുന്ന നൂതന ചികിത്സാരീതിയായ സ്റ്റെന്റ് ഇടലും നടത്തി. മൂന്ന് വർഷത്തിനകം ആയിരം ന്യൂറോ ഇന്റർവെൻഷൻ നടത്തി. 2021ൽ ആരംഭിച്ച സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ ആദ്യ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ 2022 ഫെബ്രുവരിയിലായിരുന്നു.
0 comments