'കബാലി'യിറങ്ങി; അന്തർ സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടത് അഞ്ച് മണിക്കൂറോളം

അമ്പലപ്പാറ പെൻസ്റ്റോക്കിന് സമീപം ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ കബാലി
തൃശൂർ: കാട്ടുകൊമ്പൻ കബാലി അതിരപ്പള്ളി- മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ നിലയുറപ്പിച്ചതോടെ വാഹനഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് കബാലി റോഡിലിറങ്ങിയത്. അമ്പലപ്പാറ പെൻസ്റ്റോക്കിന് സമീപമായിരുന്നു സംഭവം. റോഡിലേക്ക് പനമറിച്ചിട്ട കബാലി അത് തിന്ന് തീരുന്നതുവരെ റോഡിൽ നിലയുറപ്പിച്ചു. പനമറിച്ചിട്ടാൽ അത് തിന്ന് തീരുനനതുവരെ റോഡിൽ തന്നെ നിൽക്കുന്നതാണ് കബാലിയുടെ രീതി.
ഞായറാഴ്ചയായതിനാൽ അയൽ സംസ്ഥാനത്ത് നിന്നുള്ളവരടക്കം നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളി മേഖലയിലെത്തിയിരുന്നത്. ആന റോഡിൽ നിലയുറപ്പിച്ചതോടെ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി.
കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര അന്തർ സംസ്ഥാനപാതയിൽ അനുഭവപ്പെട്ടു. വനംവകുപ്പെത്തി ആനയെ ഓടിക്കാൻ ശ്രമം നടത്തി. കനത്ത മഴയും ആനയെ തുരുത്താനുള്ള ശ്രമങ്ങൾക്ക് തടസ്സമായി. കബാലി മദപ്പാടിലാണെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.









0 comments