നിയമിച്ചശേഷമാണ് ആരെന്ന് അറിഞ്ഞത് : സുധാകരൻ

കണ്ണൂർ
സണ്ണി ജോസഫിനെയാണ് കെപിസിസി പ്രസിഡന്റാക്കുന്നതെന്ന് നിയമിച്ചശേഷമേ അറിഞ്ഞുള്ളൂവെന്ന് കെ സുധാകരൻ. കെപിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറ്റുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചപ്പോൾ, തീരുമാനമെടുത്തതായി മനസ്സിലായിരുന്നു. എന്നാൽ, ആരെയാക്കുമെന്ന് അറിഞ്ഞില്ല. അക്കാര്യം ഇന്നാണ് അറിഞ്ഞത്.
ആരെ പുതിയ പ്രസിഡന്റാക്കണമെന്ന കാര്യം മുതിർന്ന നേതാക്കളോടെല്ലാം എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ടാകും. നാലുവർഷം കെപിസിസി പ്രസിഡന്റായിരുന്നു. ഒരേ സ്ഥാനത്തിരിക്കുമ്പോൾ ആർക്കും മടുക്കും. സണ്ണി ജോസഫ് കർക്കശ ബുദ്ധിയുള്ളയാളാണെന്നും കെ സുധാകരൻ പറഞ്ഞു.
കെ സുധാകരനടക്കമുള്ളവരുടെ പിന്തുണയോടെ സംഘടനയെ ശക്തിപ്പെടുത്താൻ പ്രവർത്തനം നടത്തുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സുധാകരൻ അനുകൂലികളുടെ ശ്രമം പാഴായി
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാതിരിക്കാനുള്ള അണികളുടെ ശ്രമം പാഴ്‌വേലയായി. ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ കാസർകോടും കണ്ണൂരിലും വ്യാപക പോസ്‌റ്റർ– ഫ്ലക്‌സ് പ്രചാരണമാണ് ഇവർ നടത്തിയത്. കാസർകോട് ഡിസിസി ഓഫീസിനുമുന്നിൽ പതിച്ച പോസ്‌റ്ററിൽ, ‘യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കും. കെ സുധാകരൻ തുടരട്ടെ’ എന്നാണുള്ളത്. ഉദുമ, പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലും പോസ്‌റ്റർ പതിച്ചിട്ടുണ്ട്. ഡിസിസി ഭാരവാഹിയായ മലയോരത്തെ ഉന്നതനും യൂത്ത് കോൺഗ്രസ് ജില്ലാ നേതാവുമാണ് പോസ്‌റ്റർ പ്രചാരണത്തിന് നേതൃത്വം നൽകിയത്.
പയ്യന്നൂരിൽ ‘കോൺഗ്രസ് പോരാളികളുടെ’ പേരിലാണ് പോസ്‌റ്ററും ഫ്ലക്‌സ് ബോർഡും. പയ്യന്നൂർ നഗരത്തിൽ പതിച്ച പോസ്‌റ്ററിൽ ‘ജനനായകൻ കെ എസ് തുടരണം’ എന്നും ആവശ്യപ്പെടുന്നു.
0 comments