നെയ്യാറ്റിൻകര ‘സമാധി’ കേസ്‌; കല്ലറ തുറക്കാൻ കലക്ടറുടെ നിർദേശം

NEYYATTINKARA SAMADHI
വെബ് ഡെസ്ക്

Published on Jan 13, 2025, 12:19 PM | 1 min read

തിരുവനന്തപുരം: ബാലരാമപുരം അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞ്‌ സബ്‌ കലക്‌ടറുടെ സാന്നിധ്യത്തിലാകും കല്ലറ തുറന്ന്‌ പരിശോധിക്കുക. ഇതിന്‌ മുന്നോടിയായി സബ്‌ കലക്‌ടർ സ്ഥലം സന്ദർശിച്ചു. കല്ലറ തുറക്കുന്നതിനായി നേരത്തെ ജില്ലാ കലക്ടര്‍ക്ക് പൊലീസ് അപേക്ഷ നല്‍കിയിരുന്നു.


ഗോപൻ സ്വാമി ‘സമാധി’യായെന്നും അദ്ദേഹത്തിന്റെ ഇഷ്‌ടപ്രകാരം കല്ലറയൊരുക്കി കുടിയിരുത്തിയെന്നുമാണ്‌ മക്കൾ അവകാശപ്പെടുന്നത്‌. മക്കൾക്കും ബന്ധുക്കൾക്കും പരാതിയില്ലാത്തതിനാൽ പൊലീസിന്‌ കേസെടുക്കാനോ കല്ലറ പൊളിക്കാനോ ആദ്യം കഴിഞ്ഞിരുന്നില്ല. തുടർന്ന്‌ നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗോപൻസ്വാമിയെ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു.


പൊലീസ്‌ ഞായറാഴ്‌ച ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മക്കളും കുടുംബവും പറയുന്നതിൽനിന്ന്‌ വ്യത്യസ്‌തമായ കാര്യങ്ങളാണ്‌ ബന്ധുക്കളിൽനിന്ന്‌ പൊലീസിന്‌ ലഭിച്ചത്‌. ഇതോടെ നാട്ടുകാർ ആരോപിക്കുന്നതിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌ എന്ന നിഗമനത്തിലാണ്‌ പൊലീസ്. കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാകുമെന്ന സംശയമാണ്‌ നാട്ടുകാർ ആദ്യം ഉന്നയിച്ചത്‌. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന ഗോപൻ സ്വാമി സ്വാഭാവികമായി മരണപ്പെട്ടിരിക്കാമെന്നും ക്ഷേത്രത്തിന്‌ പ്രശസ്‌തി ലഭിക്കാനായി സമാധിക്കഥയുണ്ടാക്കിയതായിരിക്കാമെന്നും പൊലീസ്‌ സംശയിക്കുന്നു. പോസ്റ്റുമോർട്ടം നടത്തിയാലേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.


ഗോപൻസ്വാമി സമാധിയായെന്നറിയിച്ച്‌ വെള്ളി പകൽ മക്കൾ പ്രദേശത്ത്‌ പോസ്റ്റർ ഒട്ടിച്ചതോടെയാണ്‌ മരണവിവരം പുറത്തറിഞ്ഞത്‌. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ആറാലുംമൂട്‌ ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻസ്വാമി കുടുംബക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home