Deshabhimani

അഴിഞ്ഞുവീണത്‌ ഇ ഡിയുടെ അഴിമതി വിരുദ്ധ മുഖം

ENFORCEMENT DIRECTORATE
avatar
റഷീദ്‌ ആനപ്പുറം

Published on May 18, 2025, 01:23 PM | 2 min read

തിരുവനന്തപുരം : അഴിമതി കേസിൽ ഉന്നതന്റെ പങ്ക്‌ വെളിപ്പെട്ടതോടെ മുഖം നഷ്‌ടപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (-ഇഡി). ഇ ഡിക്ക്‌ വിശുദ്ധപട്ടം ചാർത്തിയ മാധ്യമങ്ങളും യുഡിഎഫ്‌, ബിജെപി നേതാക്കളും തലയിൽ മുണ്ടിട്ട്‌ നടക്കേണ്ട അവസ്ഥയിലാണ്‌. കള്ള കേസെടുക്കുക, വ്യാജ തെളിവുണ്ടാക്കുക, മാധ്യമങ്ങൾക്ക്‌ തെറ്റായ വിവരം കൈമാറുക തുടങ്ങിയ കലാപരിപാടികളിലൂടെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധരുടെ കണ്ണിലുണ്ണിയായ ഇ ഡി വിശ്വസ്യത നഷ്‌ടപ്പെട്ട അന്വേഷണ ഏജൻസിയായാണ്‌ ഇനി അറിയപ്പെടുക. കേരള സർക്കാരിനും മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമെതിരെ ഒരുക്കിയ കെണിയിൽ സ്വയം ചെന്നുവീണ്‌ കൈക്കാലിട്ടടിക്കുകയാണ്‌ ഇഡി കൊച്ചി യൂണിറ്റ്‌.

എന്താല്ലാമായിരുന്നു കേരളത്തിൽ ഇ ഡി കാട്ടിക്കൂട്ടിയത്‌. ശരിക്കും സംഘപരിവാറിന്റെ ബി ടീമായി ഉറഞ്ഞു തുള്ളുകയായിരുന്നവർ. സ്വർണകടത്ത്‌, ഈന്തപ്പഴം കടത്ത്‌, ഖുർആനിൽ സ്വർണം കടത്ത്‌, ലൈഫ്‌ മിഷൻ, ചെലവന്നൂർ....അങ്ങനെ പോകുന്നു ഇഡിയുടെ ‘അഴിമതി വിരുദ്ധ’ ഓപ്പറേഷൻസ്‌. ഉദ്യോഗസ്ഥരുടെ ഓരോ നീക്കവും ഫുഡ്‌ബോൾ കമന്ററിപോലെ മാധ്യമങ്ങൾ തത്സമയം റിപ്പോർട്ട്‌ ചെയ്‌തു. ഇ ഡി കൊച്ചി യൂണിറ്റ്‌ അസി. ഡയറക്ടർതന്നെ അഴിമതി കേസിൽ പ്രതിയായതോടെ വ്യാജമായി നിർമിച്ച വിശ്വാസ്യതയാണ്‌ എട്ടുനിലയിൽ പൊട്ടിയത്‌.

കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ആയുധമാണ്‌ ഇഡി. കേരളത്തിലാണ്‌ ഈ രാഷ്‌ട്രീയം ഇ ഡി ഭംഗിയായി കളിച്ചത്‌. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ കളിച്ച കളി ആരും മറന്നിട്ടില്ല. പ്രതിപക്ഷ ആരോപണങ്ങൾക്ക്‌ പിന്നാലെ ഇ ഡി ഉദ്യോഗസ്ഥർ പാഞ്ഞു. ചിലപ്പോൾ പ്രതിപക്ഷത്തിന്‌ അവർ ആയുധം നൽകി. എന്നാൽ കൊടകര കുഴൽപണം പോലെ ബിജെപിക്കെതിരായ കേസുകൾ ഇ ഡി കണ്ടില്ലെന്ന്‌ നടിച്ചു. കേരളത്തിലെ ജനങ്ങൾ ഇ ഡിയുടെ ഈ രാഷ്‌ട്രീയലക്ഷ്യം തുടക്കത്തിലേ തരിച്ചറിഞ്ഞു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഭരണ തുടർച്ചയുണ്ടായത്‌ അതിന്‌ തെളിവാണ്‌. വിശ്വാസ്യത ഇ ഡിക്കല്ല, സർക്കാരിനും മുഖ്യമന്ത്രിക്കും പാർടിക്കുമാണെന്ന്‌ കേരളത്തിലെ ജനങ്ങൾ തെളിയിച്ചു. അത്‌ ഇ ഡിയേയും പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു.


ഇ ഡി കൊച്ചി യൂണിറ്റ്‌ കുറച്ച്‌ കാലമായി വിജിലൻസ്‌ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ്‌ കശുവണ്ടി വ്യവസായിയുടെ പരാതി ലഭിക്കുന്നത്‌. തുടർന്നാണ്‌ ആദായ നികുതി ഉദ്യോഗസ്ഥൻ രഞ്ജിത്‌ വാര്യർ ഉൾപ്പെടെയുള്ള ഇടനിലക്കാർ അറസ്‌റ്റിലായത്‌. ഇവർ ഇ ഡി ഉന്നതരുടെ അടുത്ത ആളുകളാണ്‌. ഇവരിൽനിന്നാണ്‌ അസി. ഡയറക്ടർ ശേഖർ കുമാറിന്‌ തട്ടിപ്പിലുള്ള പങ്കിനെ കുറിച്ച്‌ വിവരം ലഭിച്ചത്‌. ഇയാളെ കസ്‌റ്റഡിയിൽ എടുത്ത്‌ ചോദ്യം ചെയ്യുന്നതോടെ മറ്റ്‌ ഉന്നതരുടെ പങ്ക്‌ വെളിപ്പെടും. അതിനാൽ ഇഡിയുടെ പല ഉന്നതരും അങ്കലാപ്പിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home