സൈബർ സുരക്ഷ: കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മാർഗരേഖയായ ‘കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ’ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മാർഗരേഖയുടെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷയായി ഒരു ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സൈബർ പ്രതിസന്ധിയെ കാര്യക്ഷമമായി നേരിടുന്നതിനും ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനും കരകയറുന്നതിനുമുള്ള ഏകോപനത്തിനായി സമഗ്രമായ അടിത്തറ സൈബർ ക്രൈസിസ് മാനേജെൻ്റ് പ്ലാൻ മുഖേന നടപ്പിലാക്കും. സൈബർ പ്രതിസന്ധികളുടെ തീവ്രത, പോളിസികൾ, സൈബർ പ്രതിസന്ധി ഉണ്ടായാൽ സർക്കാർ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ആഘാതം, സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ, സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ സ്റ്റേക്ക്ഹോൾഡേഴ്സ് തമ്മിലുള്ള പ്രവർത്തനങ്ങളും ഏകോപനവും തുടങ്ങിയവ സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാനിൽ പ്രതിപാദിച്ചിട്ടുണ്ട്. പുതിയ സൈബർ സുരക്ഷാ ഭീഷണികൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ, പുതിയ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ലറുകൾ എന്നിവയെ അടിസ്ഥാനമാക്കി പദ്ധതി കാലാനുസൃതമായി പുതുക്കും.
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തയ്യാറാക്കിയ സൈബർ ക്രൈസിസ് മാനേജെൻ്റ് പ്ലാനിനെ ആസ്പദമാക്കിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. വകുപ്പുതലത്തിലെ ഏകോപനത്തിനായി പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറെ നിയമിച്ചിട്ടുണ്ട്.
0 comments