ദേശീയപാതയിൽ ഗർഡർ സ്ഥാപിക്കുന്നതിനിടെ ക്രെയിൻ തകർന്നു

ഗർഡർ സ്ഥാപിക്കുന്നതിനിടെ തകർന്ന ക്രെയിൻ
വടകര: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ക്രെയിന്‍ തകര്‍ന്നു വീണു. വടകര പാർക്ക് റോഡിന് സമീപം ദേശീയപാതയിൽ ഉയരപ്പാതയുടെ തൂണുകളിൽ ഗർഡർ സ്ഥാപിക്കുന്നതിനിടയിലാണ് ക്രയിൻ തകർന്നത്. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നതിനിടെ ക്രെയിന്റെ നടു ഭാഗം ഒടിയുകയായിരുന്നു.
വഗാഡ് കമ്പനിക്കാണ് ദേശീയപാതയുടെ നിർമാണ കരാര്‍. ഗര്‍ഡറുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല ഏറണാകുളത്തെ കൃപ ക്രയിൻ ആൻഡ് ട്രാൻസ്പോർട്ട് കമ്പനിക്കാണ്. അപകട സമയത്ത് ക്രെയിനിന് ചുവടെ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഗര്‍ഡര്‍ നിര്‍മിച്ചതില്‍ അപാകത ഉണ്ടായതിനെത്തുടര്‍ന്ന് പ്രവൃത്തി താൽകാലികമായി നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച പ്രവൃത്തി പുനഃരാരംഭിച്ചതിന് പിന്നാലെയാണ് അപകടം. ഗർഡറിന്റെ അടിവശത്തെ ബെയറിങ് തൂണിന് മുകളിലെ ദ്വാരത്തിൽ ഇറക്കി വെക്കാൻ കഴിയാത്തതിനെ തുടർന്നാണ് പ്രവൃത്തി നിർത്തിവെച്ചത്. ഇത് പരിഹരിച്ച് നിർമാണം പുനരാരംഭിക്കുകയായിരുന്നു.
ദേശീയ പാതയിൽ വടകര ലിങ്ക് റോഡ് ജങ്ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വരെ ഉയരപ്പാതയായാണ് റോഡ് നിർമിക്കുന്നത്. തൂൺ നിർമിക്കുന്നതിനുള്ള പൈലിങ് ഇവിടെ പൂർത്തിയായിട്ടുണ്ട്. തൂൺ നിർമാണമാണ് ദ്രുത ഗതിയിൽ നടക്കുന്നത്. പ്രവൃത്തി വേഗത്തിലാക്കാനാണ് തൂൺ നിർമിച്ച ഇടങ്ങളിൽ ഗർഡർ സ്ഥാപിച്ചു തുടങ്ങിയത്. അടക്കാതെരു ജങ്ഷനിൽ ഗർഡറുകൾ സ്ഥാപിച്ച് കോൺക്രീറ്റ് പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ക്രയിൻ പൊട്ടിവീണ അപകടത്തെ തുടര്‍ന്ന് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി.
0 comments