ലഹരിമാഫിയക്കായി കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും ഗൂഢപദ്ധതി: എസ്എഫ്ഐ

മലപ്പുറം : കേരളത്തിലെ വിദ്യാർഥികളെ ലഹരിക്കടിമകളാക്കാൻ ലഹരിമാഫിയക്കൊപ്പം ചേർന്ന് കോൺഗ്രസും കെഎസ്‌യുവും ഗൂഢമായ പദ്ധതി തയ്യാറാക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഇത്തരം മാഫിയകളെ സംരക്ഷിക്കാനാണ് ക്യാമ്പസുകളിൽ ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന എസ്എഫ്ഐക്കെതിരെ കുപ്രചാരണം നടത്തുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോൺഗ്രസും കെഎസ്‌യുവും ഉന്നയിക്കുന്നത്. എസ്എഫ്ഐക്കെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളുടെ ഗുണഭോക്താക്കൾ കോൺഗ്രസാണ്. പൊതുസമൂഹമൊന്നാകെ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ കോൺഗ്രസ് നേതൃത്വം ദുർബലപ്പെടുത്തുകയാണ്.
അടുത്തിടെ ലഹരിവസ്തുക്കളുമായി പിടിയിലായത് കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ലഹരിവ്യാപനത്തിന്റെ ഡീലർമാരായി പ്രവർത്തിച്ചവരാണിവർ. ലഹരി പ്രോത്സാഹിപ്പിക്കാനാണ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ ജാഥ നടത്തുന്നത്. കെഎസ്‌യു ക്യാമ്പിൽ ലഹരി ഉപയോഗിച്ചുണ്ടായ തമ്മിൽതല്ലിന്റെ തുടർച്ചയാണ് ക്യാമ്പസുകളിലെ ലഹരിവ്യാപനം. എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിക്ക് മർദനമേറ്റത് ലഹരി പങ്കിടുന്നതിലുണ്ടായ തർക്കമാണെന്ന് സംശയിക്കേണ്ടിവരും. ലഹരിമാഫിയകൾ ക്യാമ്പസിനകത്ത് കടക്കാത്തിരിക്കാനുള്ള ഇടപെടൽ എസ്എഫ്ഐ നടത്തുമെന്നും എം ശിവപ്രസാദ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
0 comments