ഡിവൈഎഫ്ഐയുടെ ലോകകപ്പ് വിളംബര ജാഥ അലങ്കോലപ്പെടുത്താൻ ശ്രമം

എസ് ഐ ബാബുജി ഡിവൈഎഫ്ഐ നേതാക്കളുമായി നടത്തിയ വാക്കേറ്റം
ഹരിപ്പാട്: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബരജാഥ അലങ്കോലപ്പെടുത്താൻ ഹരിപ്പാട് പൊലീസ് എസ് ഐ ബാബുജിയുടെ ശ്രമം. പ്രചാരണ വാഹനവും ഉച്ചഭാഷിണിയും പിടിച്ചെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാൻ എസ്ഐ ശ്രമിച്ചെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചതോടെ നടന്നില്ല. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് പൊലീസ് ജീപ്പ് റോഡിൽ കുറുകെയിട്ട് ജാഥ തടയുകയും ഉച്ചഭാഷിണിയും വാഹനവും പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
യൂണിഫോമില്ലാതെ എത്തിയ ബാബുജിയോട് നിയമ ലംഘനമുണ്ടായിട്ടുണ്ടെങ്കിൽ കേസെടുക്കാൻ ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. ഇതെല്ലാം പ്രവർത്തകർ മൊബൈലിൽ പകർത്തുന്നത് മനസിലായപ്പോൾ എസ്ഐ സ്ഥലം വിടുകയായിരുന്നു. രണ്ടു ദിവസം മുമ്പ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയ്‌ക്കെതിരെ കച്ചേരി ജങ്ഷനിൽ സിപിഐ എം സംഘടിപ്പിച്ച ധർണയ്‌ക്ക് ഉച്ചഭാഷിണി അനുവദിക്കാനും ഈ ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പൊലീസ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ലെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറും ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീജേഷ് ബോൺസലയും ആവശ്യപ്പെട്ടു









0 comments