സ്‌കൂളുകളിൽ ലഹരിക്കെതിരെ പ്രതിരോധം കൂടുതൽ ശക്തമാക്കും: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Apr 29, 2025, 09:31 PM | 1 min read
കുറിച്ചി (കോട്ടയം): ലഹരി മാഫിയയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജൂൺ മുതൽ സ്‌കൂളുകളിൽ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച നവതി സ്‌മാരക സമുച്ചയ സമർപ്പണ സമ്മേളനവും നവതി സമാപന സമ്മേളനവും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിമാഫിയ ഇപ്പോൾ കുട്ടികളെയാണ് ലക്ഷ്യംവയ്‌ക്കുന്നത്. എന്നാൽ, കുട്ടികളെ നല്ല രീതിയിലേക്ക് നയിക്കുകയെന്നത് സമൂഹത്തിന്റെ കടമയാണ്. വിദ്യാഭ്യാസരംഗം ഏറെ വെല്ലുവിളി നേരിട്ട കാലത്തായിരുന്നു 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവരുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞം നടപ്പാക്കി. സ്‌കൂളുകൾ ഹൈടെക്കായി. സ്‌മാർട് ക്ലാസ് റൂമുകളും വന്നു. ഇതിനായി 5000 കോടി രൂപയാണ് ചെലവഴിച്ചത്. സ്‌കൂൾ തുറക്കുന്നതിനുമുമ്പ് പാഠപുസ്‌തകങ്ങൾ കുട്ടികളിൽ എത്തിക്കുന്നു. മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി എയ്‌ഡഡ് മേഖലയ്‌ക്ക് നിശ്ചിത തുക അനുവദിച്ചിരുന്നു. ഇടക്കാലത്ത് മുടങ്ങിയ ഈ സാമ്പത്തിക സഹായം പുനരാരംഭിക്കണമെന്ന ആവശ്യത്തിൽ എന്തുചെയ്യാനാകുമെന്ന് ആലോചിക്കും.
ഗുരുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന അദ്വൈത വിദ്യാലയം എല്ലാത്തരം വേർതിരിവുകളെയും മുളയിലേ നുള്ളാൻ ചുമതലപ്പെട്ട സ്ഥാപനമാണ്. സമൂഹം ഭിന്നിപ്പില്ലാത്തവിധം ഒന്നാവണം എന്നർഥത്തിൽ കൂടി പുതിയ കാലത്ത് അദ്വൈതത്തെ വ്യാഖ്യാനിക്കാൻ കഴിയണം- മുഖ്യമന്ത്രി പറഞ്ഞു.
0 comments