പോക്കറ്റ് മണിക്കായി കഞ്ചാവുകടത്ത്; എറണാകുളത്ത് 37 കിലോ കഞ്ചാവുമായി 2 ബംഗാളി യുവതികള്‍ പിടിയിൽ

37 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ സോണിയ സുൽത്താന, അനിത ഖാത്തൂൻ ബീവി
കൊച്ചി : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാഗിലായി ഒളിപ്പിച്ച 37.498 കിലോ കഞ്ചാവുമായി രണ്ട് ബംഗാളി യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ ബി ബി അനിത ഖാത്തൂൻ ബീവി (30), സോണിയ സുൽത്താന (21) എന്നിവരാണ് പിടിയിലായത്. ഞായർ രാവിലെ ഐലൻഡ് എക്സ്പ്രസിൽ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികൾ ഏറെനേരമായി സ്റ്റേഷനിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് സംശയംതോന്നി ചോദ്യംചെയ്യുകയായിരുന്നു. പരുങ്ങലിലായതോടെ പൊലീസ് ഇവരുടെ ട്രോളി ബാഗുകൾ പരിശോധിച്ചു. ഇതോടെയാണ് മൂന്ന് ട്രോളിബാഗുകളിൽ നാല് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. ഇവർക്കൊപ്പം റിപ്പോൺ എന്നയാളും ഉണ്ടായിരുന്നതായാണ് വിവരം. ഇയാളെ പിടികൂടാനായില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ്.
ബംഗളൂരുവിലെ കൃഷ്ണരാജപുരത്തുനിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. ജില്ലയിൽ കഞ്ചാവ് എവിടെയൊക്കെ എത്തിക്കണമെന്നത് റിപ്പോണിനാണ് അറിയുകയെന്ന് യുവതികൾ മൊഴി നൽകി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം ഡെപ്യൂട്ടി റെയിൽവേ സൂപ്രണ്ട് എം ജോർജ് ജോസഫിന്റെ മേൽനോട്ടത്തിൽ എസ്ഐ ഇ കെ അനിൽകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് യുവതികളെ പിടികൂടിയത്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു ലഹരിക്കടത്ത്. ബംഗളൂരുവിൽനിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്.രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സോണിയ, പോക്കറ്റ് മണിക്കായി നേരത്തെയും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ട്.
0 comments