2024 കേരളം കണ്ട ഏറ്റവും ചൂടേറിയ വർഷം

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ചൂടേറിയ വർഷമായി 2024. 1901 മുതലുള്ള 124 വർഷത്തെ കണക്കുകൾപ്രകാരം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 2024 ആണെന്ന് ‘കേരള കാലാവസ്ഥ റിപ്പോർട്ട് 2024’ൽ പറയുന്നു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് പ്രകാശിപ്പിച്ചു.
കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് തയാറാക്കിയതാണ് റിപ്പോർട്ട്. ചൂടിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനം 2016നും മൂന്നാംസ്ഥാനം 2023നുമാണ്. കണക്കുകൾ പ്രകാരം 1901 മുതൽ ഏറ്റവും ചൂടേറിയ ശീതകാലവും മൺസൂൺ കാലവും 2024ലായിരുന്നു. ഏറ്റവും ചൂടേറിയ ഒമ്പതുവർഷങ്ങൾ 2015 മുതൽ 2024 വരെയുള്ള കാലയളവിലാണ്.
2024ൽ തെക്കുപടിഞ്ഞാറൻ മൺസൂണിൽ 13 ശതമാനവും വടക്കുകിഴക്കൻ മൺസൂണിൽ ഒരു ശതമാനവും കുറഞ്ഞു. 2024ൽ ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്, ഏപ്രിൽ 28-ന് 41.8 ഡിഗ്രി സെൽഷ്യസ്. 2024ലെ ചൂടേറിയ മാസങ്ങൾ ഫെബ്രുവരി, ഏപ്രിൽ, സെപ്‌തംബർ എന്നിവയാണ്. 14 ജില്ലയിലും ശരാശരി താപനിലയിൽ വർധന ഉണ്ടായി.
0 comments